നിങ്ങൾ ചോദ്യങ്ങൾ ആരംഭിക്കുന്നതോടെ മാറ്റങ്ങൾക്ക് തുടക്കമാകുന്നുവെന്നാണല്ലോ വിപ്ലവ വാക്യം. അതിനാൽ, ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കുക എന്നതാണ് മാറ്റത്തിലേക്കും വിപ്ലവത്തിലേക്കുമുള്ള അനിവാര്യമായ പോംവഴി. മഹുവ മൊയ്ത്ര വിപ്ലവകാരിയൊന്നുമല്ല; വിപ്ലവ പാർട്ടികളോട് തെല്ലും താൽപര്യവുമില്ല.
എന്നിട്ടും, ഫാഷിസ്റ്റുകൾക്കുനേരെ ചോദ്യശരങ്ങളുന്നയിച്ചുകൊണ്ടേയിരിക്കുക എന്നത് ജീവിത-രാഷ്ട്രീയ നിയോഗമായി സ്വയം ഏറ്റെടുക്കുകയായിരുന്നു. കാവിപ്പടക്കും മോദി സംഘത്തിനുമെതിരായ മാസ് ഡയലോഗുകളുടെ പേരിലാണ് അവർ അറിയപ്പെടുന്നതുതന്നെ.
ഇപ്പോഴിതാ ചില ‘ചോദ്യശരങ്ങളി’ൽ പെട്ടുപോയിരിക്കുകയാണ് തൃണമൂൽ വിപ്ലവ വനിത. പെട്ടുപോയി എന്നതിനേക്കാൾ, പ്രതിയോഗികൾ കെണിയൊരുക്കിയെന്ന് പറയുന്നതാകും കൂടുതൽ ശരി.
പത്തുപതിനഞ്ച് വർഷം മുമ്പ്, രാജ്യത്തെയാകെ ഇളക്കിമറിച്ച ‘ചോദ്യക്കോഴ’ സംഭവം ഓർമയില്ലേ? പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ തൽപര കക്ഷികളിൽനിന്ന് 11 എം.പിമാർ ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന് ‘കോബ്ര പോസ്റ്റ്’ വെബ്സൈറ്റ് പുറത്തുവിട്ടപ്പോഴാണ് പാർലമെന്റടക്കം സ്തംഭിച്ചുപോയത്.
‘ചോദ്യക്കോഴ’ എന്നു കേൾക്കുമ്പോൾ ഏതൊരാൾക്കും ആദ്യം മനസ്സിൽ വരുക ഈ സംഭവമായിരിക്കും. ദർശൻ ഹീരാനന്ദാനി എന്ന വ്യവസായിയിൽനിന്ന് ചോദ്യക്കോഴ വാങ്ങിയെന്ന ആരോപണമാണ് മഹുവക്കെതിക്കെതിരെ ഉയർത്തിയിരിക്കുന്നത്. കേൾക്കുമ്പോൾ മഹുവയും പണം വാങ്ങിയോ എന്ന് ആരും സംശയിക്കും.
പക്ഷേ, സംഗതി പുകമറയാണ്: സഭയിൽ വാ തുറക്കാറുള്ള അംഗങ്ങളെല്ലാം ചോദ്യം തയാറാക്കുന്നതിനും മറ്റുമായി പ്രത്യേകം സ്റ്റാഫിനെ നിയോഗിക്കാറുണ്ട്. മിക്ക ആളുകളും ഇതിനായി മണ്ഡലത്തിലും പുറത്തും ഓഫിസും സജ്ജമാക്കും. ആളുകൾക്ക് അവിടെ വന്ന് പരാതി പറയാം; വിവിധ പ്രശ്നങ്ങൾ ഉന്നയിക്കാം. ഇതെല്ലാമാണ് ശ്രദ്ധ ക്ഷണിക്കലായും ചോദ്യങ്ങളായുമെല്ലാം സഭയിൽ ഉന്നയിക്കപ്പെടാറുള്ളത്.
മഹുവയും അത്രയേ ചെയ്തിട്ടുള്ളൂ. പക്ഷേ, കാര്യങ്ങൾ അൽപം കൂടി സുതാര്യമാക്കാനായി പാർലമെന്റ് വെബ്സൈറ്റിന്റെ ലോഗിൻ വിവരങ്ങൾ കൂടി വേണ്ടപ്പെട്ടവർക്ക് പങ്കുവെച്ചു. അതിനാൽ അവർക്ക് നേരിട്ട് ചോദ്യങ്ങൾ ഡ്രാഫ്റ്റ് ചെയ്യാം. പക്ഷേ, ചോദ്യങ്ങൾ സമർപ്പിക്കാൻ മഹുവക്ക് മാത്രമേ സാധിക്കൂ. അതിനാൽ, തന്റെ പരാതി ചോദ്യങ്ങളായി ഡ്രാഫ്റ്റ് ചെയ്യുന്നതിനായി ദർശൻ ഹീരാനന്ദാനിക്കും മഹുവ ലോഗിൻ വിവരങ്ങൾ കൈമാറി.
പക്ഷേ, അതിനെ ‘ചോദ്യക്കോഴ’യായി ചിത്രീകരിക്കുകയായിരുന്നു ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. നിഷികാന്ത് സ്പീക്കർക്ക് പരാതി നൽകി. ടിയാൻ വിഷയം എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. ആ കമ്മിറ്റിയുടെ അധ്യക്ഷനാകട്ടെ സദാചാര പൊലീസ് മുറയിലെ ചോദ്യങ്ങളുന്നയിച്ച് അപമാനിക്കാനാണ് തിടുക്കം കാണിച്ചത്. രാത്രി വൈകി ആരെയാണ് ഫോൺ ചെയ്യാറ് എന്നൊക്കെയാണ് എം.പിയോട് ചോദിച്ചത്. ഉടൻ പുറത്താക്കണമെന്ന് ശിപാർശയും നൽകി. ഇനി സ്പീക്കർ തീരുമാനിക്കും ഭാവി.
ഒരർഥത്തിൽ, ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ഹിന്ദുത്വയുടെ വിമർശകർക്കുനേരെയുള്ള പലവിധ വേട്ടകളിൽ ഒന്നുമാത്രമായി ഇതിനെ കണ്ടാൽ മതി. അയോഗ്യനാക്കും മുമ്പ് രാഹുലിനെതിരെയും ഇതുപോലൊരു നീക്കമുണ്ടായിരുന്നു. ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം രാജ്യത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് ഭരണപക്ഷം പാർലമെന്റിൽ ഒച്ചപ്പാടുണ്ടാക്കി.
വിഷയം അന്വേഷിച്ച് അയോഗ്യത കൽപിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാൻ വരെ തീരുമാനിച്ചതായിരുന്നു. അതിനിടയിലാണ് അയോഗ്യത കോടതി വഴിവന്നത്. അതേ കലാപരിപാടി എത്തിക്സ് കമ്മിറ്റിയുടെ വേദിയിൽ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. ഈ വേദിയിൽ നടപടിക്രമങ്ങളൊന്നും ബാധകമല്ല. പരാതി കൈയിൽ കിട്ടി പത്ത് ദിവസത്തിനുള്ളിൽ മൂന്ന് സിറ്റിങ് നടത്തി 479 പേജുള്ള റിപ്പോർട്ടും തയാറാക്കി സ്പീക്കർക്ക് കൈമാറി.
ഇതിനിടയിൽ വാദിയെയും പ്രതിയെയുമൊന്നും വേണ്ടപോലെ വിസ്തരിച്ചില്ല; എന്തിന്, ദർശൻ ഹീരാനന്ദാനിയോട് ഒരുവാക്ക് പോലും ചോദിച്ചില്ല. രസകരമായ കാര്യമെന്താണെന്നുവെച്ചാൽ, പണം വാങ്ങിയെന്ന് ഈ മാന്യദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല; ചില്ലറ പാരിതോഷികങ്ങൾ മഹുവ സ്വീകരിച്ചുവെന്നേ വാദമുള്ളൂ.
ലിപ്സ്റ്റിക് പോലെയുള്ള സമ്മാനങ്ങൾ വാങ്ങിയെന്ന് മഹുവയും സമ്മതിക്കുന്നുണ്ട്. ലിപ്സ്റ്റിക്കിനെയാണ് ലക്ഷങ്ങളുടെ കോഴയായി ചിത്രീകരിച്ചിരിക്കുന്നത്. വാസ്തവത്തിൽ, മഹുവയുടെ മുൻ ജീവിത പങ്കാളി ആനന്ദ് ദെഹദ്രായ് എന്ന അഭിഭാഷകൻ ഒപ്പിച്ച പണിയാണിതെന്ന് ആർക്കാണറിയാത്തത്?
എട്ടുമാസം മുമ്പ് ഇരുവരും ബന്ധം വിച്ഛേദിച്ചപ്പോൾ ടിയാൻ മഹുവക്ക് കൊടുത്ത മുട്ടൻ പണി. ഒന്നിച്ചുണ്ടായിരുന്നപ്പോൾ മനസ്സിലാക്കിയ കാര്യങ്ങൾ രാഷ്ട്രീയ എതിരാളികൾക്ക് ദുരുദ്ദേശ്യത്തോടെ ചോർത്തിക്കൊടുക്കുക; അതിന്റെ പേരിൽ മഹുവയുമായി വിലപേശുക. ആ വകയിൽ വേറെ കേസുകളുമുണ്ട്.
സജീവ രാഷ്ട്രീയത്തിലെത്തിയിട്ട് പതിനഞ്ച് വർഷമേ ആയിട്ടുള്ളൂ. ശശി തരൂരിനെപ്പോലെ രാഷ്ട്രീയത്തിൽ ഒരു ‘കൈ’ നോക്കാനാണ് ലണ്ടനിൽനിന്ന് പറന്നെത്തിയത്. തരൂർ യു.എൻ കാലം അവസാനിച്ചതിനുശേഷമാണ് അമേരിക്കയിൽനിന്ന് വന്നിറങ്ങിയതെങ്കിൽ, ജെ.പി മോർഗൻ എന്ന ധനകാര്യ സ്ഥാപനത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനം കളഞ്ഞാണ് മഹുവ ബംഗാളിലെത്തിയത്. എന്തിനിങ്ങനെയൊരു പരീക്ഷണമെന്ന് അന്നേ പലരും ചോദിച്ചു.
ആ ചോദ്യങ്ങൾ കേട്ട് പിന്തിരിഞ്ഞില്ല. രാഹുൽ യൂത്ത് കോൺഗ്രസിന്റെ അമരത്തിരിക്കുന്ന കാലമാണത്. രാഹുലിന് കീഴിൽ യൂത്ത് കോൺഗ്രസിന്റെ ആം ആദ്മി കാ ശിപായി (സാധാരണക്കാരുടെ സേവക) ദൗത്യത്തിന്റെ ഭാഗമായി ബംഗാളിലെങ്ങും ചുറ്റിക്കറങ്ങി. ഒന്നരവർഷത്തിനുശേഷം കോൺഗ്രസ് വിട്ട് ദീദിയുടെ തൃണമൂലിൽ ചേർന്നു.
കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള രാഹുലിന്റെ മൃദുസമീപനമായിരുന്നു പാർട്ടി മാറ്റത്തിന്റെ കാരണമായി പറഞ്ഞത്. അത് ദീദിക്കും ബോധിച്ചതോടെ പാർട്ടി വക്താവായി. 2016ൽ, കരീംപുർ അസംബ്ലി മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയെ പതിനയ്യായിരത്തിൽപരം വോട്ടിന് തോൽപിച്ച് സഭയിലെത്തി.
2019ൽ, മമത കൃഷ്ണനഗറിൽനിന്ന് പാർലമെന്റിലേക്ക് മത്സരിക്കാൻ നിർദേശിച്ചു. പഴയ ഫുട്ബാൾ താരം കല്യാൺ ചൗബേയെ അറുപതിനായിരത്തിൽപരം വോട്ടിന് കെട്ടുകെട്ടിച്ചു. അതോടെ, പാർട്ടിയുടെ ദേശീയവക്താവുമായി.
പാർലമെന്റിലെ കന്നി പ്രസംഗം മുതലേ ഭരണപക്ഷത്തിനും അവരുടെ കൂട്ടാളികൾക്കും തലവേദനയാണ്. രാജ്യം ഹിന്ദുത്വ ഫാഷിസത്തിലേക്കാണ് നടന്നുനീങ്ങുന്നതെന്ന് ആദ്യ പ്രസംഗത്തിൽതന്നെ തുറന്നടിച്ചു. യു.എസിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിൽ കണ്ട ഒരു പോസ്റ്ററിൽ പറയുന്ന ഫാഷിസത്തിന്റെ ഏഴ് അപകട സൂചനകളും മോദിയുടെ ഇന്ത്യയിൽ കാണാനുണ്ടെന്നുകൂടി പറഞ്ഞതോടെ ഭരണപക്ഷം ഒന്നാകെ പ്രസംഗം തടസ്സപ്പെടുത്താനിറങ്ങി.
അതിനിടയിലും അവർ പറയാനുള്ളത് തീർത്ത് പറഞ്ഞു. അന്നുമുതലേ, കാവിപ്പട നോട്ടമിട്ടിട്ടുണ്ട്. പ്രതികാരത്തിന് പലവുരു തിരിഞ്ഞിട്ടുണ്ട്; അതിനെ ചോദ്യശരങ്ങളാൽ നേരിട്ടു. പൗരത്വ സമര കാലത്ത് പാർലമെന്റിൽ നടത്തിയ പ്രസംഗത്തെ മരണമാസ് എന്ന് വിശേഷിപ്പിച്ചാലും കുറഞ്ഞുപോവുകയേയുള്ളൂ: ‘പഠിച്ച് നേടിയെന്ന് പറയുന്ന ബിരുദം എടുത്തുകാണിക്കാൻ മന്ത്രിമാർക്ക് കഴിയാത്ത രാജ്യമാണിത്.
വഴിയാധാരമായി കഴിയുന്ന പാവങ്ങളോട് ഈ രാജ്യത്ത് ജനിച്ചുവെന്ന് തെളിയിക്കുന്ന രേഖ കാണിക്കാൻ പറഞ്ഞാൽ, അവർക്ക് എങ്ങനെ കഴിയും?’ ഇത്രയുമൊക്കെ ആയതോടെ സംഘ്പരിവാറിന്റെ സൈബർ പട പിന്നാലെ കൂടി. വ്യാജ വാർത്തകളിലൂടെയും വെട്ടിമാറ്റിയ ഫോട്ടോ പ്രദർശിപ്പിച്ചും നിർബാധം വ്യക്തിഹത്യ നടത്തി.
എന്നിട്ടൊന്നും തളരുന്നില്ലെന്ന് കണ്ടപ്പോഴാണ് ഒടുക്കത്തെ വിദ്യ: വേട്ട. പക്ഷേ, പോരാടാൻ തന്നെയാണ് തീരുമാനം. ഇതുവരെയും ദീദി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും തള്ളിപ്പറിയില്ലെന്നുറപ്പാണ്. തെരഞ്ഞെടുപ്പടുക്കുംതോറും പുതിയ രാഷ്ട്രീയ നാടകങ്ങൾക്കും തുടക്കമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.