വിംബ്ള്‍ഡണ്‍: പേസ് വീണപ്പോള്‍ ബൊപ്പണ്ണ പറന്നു. സാനിയ ഹിംഗിസിനൊപ്പം പറപറക്കുന്നു. വിംബ്ള്‍ഡണില്‍ ഇന്ത്യയുടെ പ്രകടനം ഇങ്ങനെ പോകുന്നു. പുരുഷ ഡബ്ള്‍സില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ ലിയാണ്ടര്‍ പേസ് പോളണ്ടിന്‍െറ മാര്‍സിന്‍ മറ്റ്കോവ്സ്കിക്കൊപ്പം അനായാസം ഒന്നാം റൗണ്ട് കടന്നെങ്കിലും രണ്ടാം റൗണ്ടില്‍ കാലിടറി. പത്താം സീഡായ ഫിന്‍ലന്‍ഡ്-ആസ്ട്രേലിയന്‍ ജോടിയായ ജോണ്‍ പിയേഴ്സ്-ഹെന്‍റി കോന്‍റിനെന്‍ സഖ്യമാണ് 6 -3, 6-2 എന്ന സ്കോറിന് പേസ്-മറ്റ്കോവ്സ്കി കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയത്. അതേസമയം, രോഹന്‍ ബൊപ്പണ്ണ റുമേനിയക്കാരനായ ഫ്ളോറിന്‍ മെര്‍ഗിയയുമായി ചേര്‍ന്ന് പുരുഷ ഡബ്ള്‍സിന്‍െറ പ്രീക്വാര്‍ട്ടറില്‍ കടക്കുകയും ചെയ്തു. രണ്ടാം റൗണ്ടില്‍ സ്ലോവാക്യന്‍-ചിലി സഖ്യമായ ആന്ദ്രെ മാര്‍ട്ടിന്‍-ഹാന്‍സ് പോഡ്ലിപ്നിക് കാസ്റ്റില്ളോ കൂട്ടുകെട്ടിനെ 7-5, 6-2 എന്ന സ്കോറിനാണ് അടിയറവുപറയിച്ചത്.
പുരുഷ സിംഗ്ള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ റോജര്‍ ഫെഡറര്‍ ബ്രിട്ടന്‍െറ ഡാനിയല്‍ ഇവാന്‍സിനെ തുടര്‍ച്ചയായ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറില്‍ കടന്നു.
ആദ്യ സെറ്റില്‍ ഒപ്പം നിന്ന ഇവാന്‍സിനെ തുടര്‍ന്നുള്ള രണ്ടു സെറ്റിലും ഏറെ പിന്തള്ളിയായിരുന്നു വെറ്ററന്‍ താരത്തിന്‍െറ വിജയഭേരി. സ്കോര്‍ 6-4, 6-2, 6-2. വനിതാ ഡബ്ള്‍സില്‍ നിലവിലെ ചാമ്പ്യന്മാരായ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഇക്കുറിയും വന്‍ കുതിപ്പാണ് നടത്തുന്നത്. ജപ്പാന്‍ ജോടികളായ എറി ഹോസുമി -മിയു കാട്ടോ കൂട്ടിനെ 6-3, 6-1ന് നിഷ്പ്രയാസം മറികടന്ന് ഇന്തോ-സ്വിസ് സഖ്യം പ്രീക്വാര്‍ട്ടറില്‍ കടന്നു.
വനിതാ സിംഗ്ള്‍സില്‍ അമേരിക്കക്കാരായ വില്യംസ് സഹോദരിമാരുടെ കുതിപ്പിന് വിംബ്ള്‍ഡണ്‍ ഒരിക്കല്‍ക്കൂടി സാക്ഷിയായി. ലോക ഒന്നാം നമ്പറായ സെറീന വില്യംസ് ജര്‍മന്‍ താരം അന്നിക ബെക്കിനെ നിലംതൊടാന്‍ അനുവദിക്കാതെയാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. സെറീനക്കെിരെ ആദ്യ സെറ്റില്‍ പാതിദൂരം പിടിച്ചുനിന്ന ബെക് രണ്ടാം സെറ്റില്‍ നിരുപാധികം കീഴടങ്ങി. സ്കോര്‍ 6-3, 6-0. വീനസാകട്ടെ, റഷ്യയുടെ യുവതാരം ദരിയ കസാറ്റ്സ്കിനയോട് മൂന്നു സെറ്റ് പൊരുതിയാണ് പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. സ്കോര്‍ 7-5, 4-6, 10-8.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.