ജിന്റോ
പറവൂർ: മൂത്തക്കുന്നത്ത് ഒരു വീട്ടിൽ നിന്നും വ്യാജ വിദേശമദ്യ ശേഖരം പിടികൂടിയ സംഭവത്തിൽ എ.ഐ.വൈ.എഫ് നേതാവിനെതിരെ കേസെടുത്തു. വടക്കേക്കര മേഖല സെക്രട്ടറി വാവക്കാട് പുതിയവീട്ടിൽ ജിന്റോയ്ക്കെതിരെയാണ് (34) എക്സൈസ് അധികൃതർ കേസെടുത്തത്. ഇയാൾ ഒളിവിലാണ്.
തറയിൽ കവലയിലെ വീടു വാടകക്കെടുത്താണ് യുവനേതാവ് മദ്യ വ്യാപാരം നടത്തിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 500 കുപ്പികളിലായി 250 ലിറ്റർ വ്യാജ വിദേശ മദ്യം പിടിച്ചത്. ഫോട്ടോഗ്രാഫറായ ജിന്റോ റെയ്ഡ് നടക്കുന്ന സമയത്ത് സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിൽ വിനോദയാത്ര പോയി മടങ്ങിവരികയായിരുന്നു. ഇയാളെ ബന്ധപ്പെട്ട എക്സൈസ് അധികൃതരോട് രണ്ട് മണിക്കൂറിനകം സ്ഥലത്തെത്തുമെന്നു മറുപടി നൽകി. തുടർന്ന് ഇയാളുടെ കുടുംബം താമസിക്കുന്ന വാവക്കാട്ടുള്ള വാടക വീട്ടിലെത്തിയ എക്സൈസ് സംഘം ഏറെ നേരം കാത്തിരുന്നെങ്കിലും ഇയാൾ എത്തിയില്ല. ഇതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആക്കിയ നിലയിലായിരുന്നു.
കൊടുങ്ങല്ലൂർ സ്വദേശിയായ ഒരാൾക്ക് സംഭവവുമായി ബന്ധമുണ്ടെന്ന സൂചന എക്സൈസിനു ലഭിച്ചിട്ടുണ്ട്. ജിന്റോയെ ചോദ്യം ചെയ്താൽ മാത്രമേ ഇതിൽ വ്യക്തത വരൂ. വീട്ടിൽനിന്ന് കണ്ടെത്തിയ വസ്തുക്കൾ എക്സൈസ് റേഞ്ച് ഓഫിസിലേക്കു മാറ്റി. ഇയാളെ എ.ഐ.വൈ.എഫിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്തതായി മണ്ഡലം പ്രസിഡന്റ് ഷെറിയാസ് തോമസ്, സെക്രട്ടറി എം.എ. സിറാജ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.