കൊച്ചി: പുനരധിവാസം ലഭിക്കാതെ കോതാട് പനക്കൽ മേരി തോമസ് (94) നിര്യാതയായി. മേരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 26 സെൻറ് പുരയിടവും വീടും 2008ൽ ഒരു പുനരധിവാസവും ഇല്ലാതെ വല്ലാർപാടം പദ്ധതിക്കുവേണ്ടി സർക്കാർ ഏറ്റെടുത്തിരുന്നു. നിരന്തര പ്രക്ഷോഭത്തെ തുടർന്ന് പുനരധിവാസത്തിന് കാക്കനാട് തുതിയൂരിൽ ആറുസെൻറ് ഭൂമി അനുവദിച്ചിട്ടുണ്ട്. എന്നാൽ, അനുവദിച്ച പ്ലോട്ട് ചതുപ്പ് നികത്തിയ ഭൂമി ആയതുകൊണ്ട് കെട്ടിടം നിർമിക്കാൻ യോഗ്യമല്ലെന്ന് പി.ഡബ്ല്യു.ഡി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുനരധിവാസ പാക്കേജ് പ്രകാരം രണ്ടുനില കെട്ടിടം പണിയാൻ ഉതകുന്ന എ ക്ലാസ് ഭൂമിയോടൊപ്പം വെള്ളവും വൈദ്യുതിയും ഗതാഗതയോഗ്യമായ റോഡും സർക്കാർ ഒരുക്കുന്നതുവരെ ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് വാടകക്ക് താമസിക്കാൻ പ്രതിമാസം 5000 രൂപ വെച്ച് നൽകേണ്ടതാണ്. എന്നാൽ, 2012 ഫെബ്രുവരി വരെ മാത്രമാണ് വാടക നൽകിയത്. പദ്ധതിക്കുവേണ്ടി ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാൾക്ക് വീതം തൊഴിൽ നൽകുമെന്ന ഉത്തരവും പാലിച്ചിട്ടില്ല. രോഗപീഡകളാൽ വേട്ടയാടപ്പെട്ട മേരി തോമസ് ഇളയ മകൻ ടെലസിെൻറ വീട്ടിലാണ് താമസിച്ചിരുന്നത്. മറ്റ് മക്കൾ: ജയ്, ആൻസി, പീറ്റർ, ട്രീസ്, സ്റ്റെല്ല, എൽസി, കുഞ്ഞുമോൾ. മരുമക്കൾ: കുഞ്ഞപ്പൻ, ലാലി ജോസി, ജോസഫ്, ലിസി, നോർമൻ, പരേതരായ ചാക്കോ, ജോസഫ്, സ്റ്റാൻലി.