തൃശൂർ: ആദ്യകാല സി.പി.ഐ (എം.എൽ), ജനാധിപത്യ വനിത സംഘടന നേതാവ് നെടുപുഴ പുത്തൻപുരയ്ക്കൽ പി.ഡി. ലില്ലി (63) നിര്യാതയായി. കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 1980കൾ മുതൽ സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ്, ജനകീയ സാംസ്കാരികവേദി, ജനകീയ കലാസാഹിത്യവേദി, ജനാധിപത്യ വനിത സംഘടന, യുവജനവേദി തുടങ്ങിയവയുടെ സജീവ പ്രവർത്തകയായിരുന്നു. സഹോദരിമാരായ മേരി, ട്രീസ എന്നിവർക്കൊപ്പം നിരവധി സമരങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചു. അഖിലേന്ത്യാ വിപ്ലവ കലാ സാംസ്കാരിക സംഘടനയുടെ സമ്മേളനം തൃശൂരിൽ നടക്കുമ്പോൾ സ്വാഗതസംഘം മുഖ്യപ്രവർത്തകയായിരുന്നു. തൃശൂരിൽ നടന്ന ആവിഷ്കാര സ്വാതന്ത്ര്യ കൺവെൻഷൻ, ഫാഷിസ്റ്റ് വിരുദ്ധ കൺവെൻഷൻ തുടങ്ങിയവയുടെ നേതൃനിരയിലും ഉണ്ടായിരുന്നു. തൃശൂരിൽ നവോദയ വിദ്യാലയങ്ങളുടെ ബസ് നിരക്ക് വർധനക്കും വിലക്കയറ്റത്തിനുമെതിരെ തുടങ്ങി നിരവധി ജനകീയ സമരങ്ങളിൽ സജീവമായിരുന്നു.
സി.പി.ഐ (എം.എൽ) ആദ്യകാല ദേശീയ നേതാവും എഴുത്തുകാരനുമായ പി.ജെ. ബേബിയാണ് ഭർത്താവ്. മക്കൾ: അഡ്വ. നീതു (കോട്ടയം), ജിതിൻ (ബംഗളൂരു). മരുമക്കൾ: അനൂപ് (കോട്ടയം), ജ്യോതി (ബംഗളൂരു). മൃതദേഹം സഹോദരി പി.ഡി. മേരിയുടെ തൃശൂർ ചെവ്വൂരിലുള്ള വസതിയിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്കരിക്കും.