അങ്കമാലി: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ചരക്കുലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ യു.സി കോളജ് കടൂപ്പാടം പുളിയത്ത് വാഴേലിപ്പറമ്പിൽ വീട്ടിൽ മുഹമ്മദലിയുടെ (റിട്ട. മൃഗസംരക്ഷണ വകുപ്പ്) ഭാര്യ ഖദീജബീവിയാണ് (58) മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന മുഹമ്മദലിയെ (67) പരിക്കുകളോടെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 6.20ന് ദേശീയപാതയിൽ അത്താണി അസീസി ജങ്ഷനിലായിരുന്നു അപകടം. ഇരുവരും പെരുമ്പാവൂർ ഓണമ്പിള്ളിയിെല മകൾ നിഷയുടെ വീട്ടിലേക്ക് പോകുകയായിരുന്നു.
സിഗ്നൽ തെളിഞ്ഞതോടെ സ്കൂട്ടർ എയർപോർട്ട് റോഡിലേക്ക് തിരിഞ്ഞപ്പോൾ പിറകിൽ വന്ന ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ചുകയറുകയായിരുന്നു. മുഹമ്മദലി റോഡിൽ തെറിച്ചുവീണു.
ഖദീജബീവി ലോറിയുടെ ടയറുകൾക്കിടയിൽ കുടുങ്ങി തൽക്ഷണം മരിച്ചു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം കടൂപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മറ്റ് മക്കൾ: നിഷാദ്, റഫീഖ് സഖാഫി, അബ്ദുൽ ജബ്ബാർ. മരുമക്കൾ: സുൽഫിക്കർ അലി ഫൈസി, സജ്ന, അജീഷ.