തിരുവനന്തപുരം: പ്രശസ്ത വയലിൻ വിദ്വാനും കർണാട്ടിക് വയലിനിൽ ഗായകശൈലിയുടെ വക്താവുമായ പ്രഫ. എം. സുബ്രഹ്മണ്യശർമ (84) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ടോടെ കോട്ടയ്ക്കകം മൂന്നാം പുത്തൻതെരുവിൽ സ്വവസതിയിലായിരുന്നു (ടി.സി 40/511) ഹൃദയാഘാതത്തെതുടർന്ന് അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പുത്തൻകോട്ട ബ്രാഹ്മണസമുദായ ശ്മശാനത്തിൽ നടക്കും.
അദ്ദേഹത്തിെൻറ വയലിൻവാദനരീതി സുബ്രഹ്മണ്യശർമ സ്കൂൾ എന്ന രീതിതന്നെ വയലിനിൽ രൂപപ്പെടുത്തിയെടുക്കാൻ വഴിയൊരുക്കിയിട്ടുണ്ട്. സ്വാതിതിരുനാൾ സംഗീതകോളജിൽ തുടക്കത്തിൽ നിരവധി നിർധനരായ കുട്ടികളെ ദത്തെടുത്ത് വയലിൻ അഭ്യസിപ്പിക്കാനും ശർമ മുൻകൈയെടുത്തു. കേരള സംഗീതനാടക അക്കാദമി അവാർഡും കലാരത്ന ഫെലോഷിപ്പും അദ്ദേഹത്തെ തേടിയെത്തി.
പ്രശസ്ത മൃദംഗവിദ്വാനായിരുന്ന പുതുക്കോട്ട ദക്ഷിണാമൂർത്തിപിള്ളയുടെ ശിഷ്യനും മൃദംഗവിദ്വാനുമായിരുന്ന കെ. മഹാദേവ അയ്യരുടെയും ലക്ഷ്മി അമ്മാളിെൻറയും മകനായി 1937 മാർച്ച് 23ന് ആലപ്പുഴയിൽ ജനിച്ച സുബ്രഹ്മണ്യശർമ കുട്ടിക്കാലത്തേ കർണാട്ടിക് സംഗീതം അഭ്യസിച്ചുതുടങ്ങി. പിതാവിെൻറയും അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെയും ശിക്ഷണത്തിൽ 17ാം വയസ്സിലായിരുന്നു വയലിനിൽ അരങ്ങേറ്റം. 1949 മുതൽ കർണാട്ടിക് സംഗീതലോകത്ത് ആരംഭം കുറിച്ച ശർമ ഏഴ് പതിറ്റാണ്ടായി കർണാടകസംഗീതലോകത്ത് സജീവമാണ്.
1987ൽ കേരള ഗവർണറായിരുന്ന പി. രാമചന്ദ്രനിൽനിന്ന് മികച്ച വയലിനിസ്റ്റ് പുരസ്കാരം നേടി. മദ്രാസ് മ്യൂസിക് അക്കാദമിയുടെ പാപ്പാ വെങ്കടരാമയ്യ സീനിയർ വയലിനിസ്റ്റ് പുരസ്കാരം, മഹാരാജപുരം വിശ്വനാഥ അയ്യർ പുരസ്കാരം, ചെന്നൈ ഭാരത് കാലാചാർ സഭയുടെ ആചാര്യ കലാഭാരതി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2019ൽ തിരുവനന്തപുരം നീലകണ്ഠശിവൻ സംഗീതസഭയുടെ നീലകണ്ഠശിവൻ പുരസ്കാരം സുബ്രഹ്മണ്യശർമക്കാണ് സമ്മാനിച്ചത്.
അന്തരിച്ച സംഗീതസംവിധായകൻ രവീന്ദ്രൻ സുബ്രഹ്മണ്യത്തിെൻറ ശിഷ്യനായിരുന്നു.
ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് പ്രഫ. ശർമ ഗുരുതുല്യനായിരുന്നു. യേശുദാസിനൊപ്പം ഇന്ത്യയിലും വിദേശത്തും നിരവധി കച്ചേരികളിൽ പ്രഫ. ശർമ വയലിൻ വാദകനായിരുന്നു. കഴിഞ്ഞവർഷം ദൂരദർശനുവേണ്ടിയാണ് അവസാനമായി വയലിൻത്രയം അവതരിപ്പിച്ചത്. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കച്ചേരിക്കുവരെ അകമ്പടി വായിച്ചിട്ടുണ്ട്. മഹാരാജപുരം സന്താനം, ഡി.കെ. ജയരാമൻ തുടങ്ങി കർണാടകസംഗീത കുലപതികളായ പ്രമുഖർക്കൊപ്പം അകമ്പടി വായിച്ചു. അവസാനകാലം വരെയും വയലിൻവാദനത്തിൽ സജീവമായിരുന്ന പ്രഫ. സുബ്രഹ്മണ്യശർമ, മക്കളായ മഹാദേവശർമയോടും രാജശ്രീയോടുമൊപ്പം ചേർന്ന് വയലിൻത്രയം കച്ചേരിയും അവതരിപ്പിക്കുമായിരുന്നു.
ഭാര്യ: കെ. രേണുക തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലെ ആദ്യകാല വയലിൻ പ്രഫസറും ആകാശവാണിയിലും ദൂരദർശനിലും എ ടോപ് ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു.