വെഞ്ഞാറമൂട്: സി.പി.ഐ മുന്‍ ജില്ല സെക്രട്ടറി വെഞ്ഞാറമൂട് ശശി (77) നിര്യാതനായി. 1964ല്‍ സി.പി.ഐ അംഗമായ ഇദ്ദേഹം അര നൂറ്റാണ്ടുകാലം സി.പി.ഐയില്‍ നിര്‍ണായക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്, വെഞ്ഞാറമൂട് സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോര്‍ഡ് അംഗം, കയര്‍ ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ല സെക്രട്ടറിയായിരിക്കെ, 2014ലെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ആരോപണങ്ങളുടെ പേരില്‍ പാര്‍ട്ടി നടപടിയെടുത്തിരുന്നു. തുടര്‍ന്ന്, 2015ല്‍ സി.പി.ഐ വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേർന്നു. ആരോഗ്യ പ്രശ്നത്തെ തുടർന്ന് സജീവ രാഷ്ട്രീയം വിട്ട് വിശ്രമ ജീവിതം നയിക്കവെയാണ് മരണം. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി ജി.ആര്. അനില്‍, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്, സത്യന് മൊകേരി, എം.എല്‍.എ.മാരായ കടകംപള്ളി സുരേന്ദ്രന്, ഡി.കെ. മുരളി, മുന്‍ മന്ത്രി സി. ദിവാകരന്, മുന്‍ എം.എല്‍.എ എന്‍. രാജന് എന്നിവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ഭാര്യ: വിമലാ ദേവി (റിട്ട. ദേവസ്വം ബോര്‍ഡ് അസി.കമീഷണര്‍). മക്കള്‍: സിനി, അനു, ആശ. മരുമക്കള്‍: സുരേഷ്, ബൈജു, അമല്‍.