കൊച്ചി: ചലച്ചിത്ര പിന്നണിഗായകനും സംഗീത സംവിധായകനും നടനുമായ കെ.ജെ. മുഹമ്മദ് ബാബു (സീറോ ബാബു) അന്തരിച്ചു. വാർധക്യസഹജ അസുഖത്തെതുടർന്ന് ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് എറണാകുളം നോർത്ത് എസ്.ആർ.എം റോഡ് തോട്ടത്തുംപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ആത്തിക്ക ബാബു. മക്കൾ: സൂരജ്, സുൽഫി, സബിത സലാം, ദീപത്ത് നസീർ. മരുമക്കൾ: സുനിത, അബ്ദുൽസലാം, മുഹമ്മദ് നസീർ, സ്മിത. മട്ടാഞ്ചേരി കപ്പട്ടിപ്പറമ്പിൽ മുഹമ്മദ് ജാഫർഖാെൻറയും ബീവിക്കുട്ടിയുടെയും മകനായി ജനിച്ച മുഹമ്മദ് ബാബു പത്തുവയസ്സ് മുതൽ കൊച്ചിയിലെ വിവിധ സദസ്സുകളിലും ആസാദ് മ്യൂസിക് ക്ലബ്, ടാൻസൻ മ്യൂസിക് ക്ലബ് എന്നിവയിൽ പാടിയിരുന്നു. പി.ജെ. ആൻറണി സംവിധാനം ചെയ്ത ‘ദൈവവും മനുഷ്യനും’ നാടകത്തിൽ പാടി അഭിനയിച്ച ‘ഓപൺ സീറോ വന്നുകഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ...’ എന്ന ഗാനം ഹിറ്റായതോടെ മുഹമ്മദ് ബാബു സീറോ ബാബുവായി.
1964ൽ കുടുംബിനി എന്ന ചിത്രത്തിലെ ‘കണ്ണിന് കണ്ണിനെ കരളിന് കരളിനെ...’ എന്ന ഗാനം പാടിയാണ് സിനിമയിലെത്തിയത്. തുടർന്ന് ബാബുരാജ്, ദേവരാജൻ, എം.കെ. അർജുനൻ, എ.ടി. ഉമ്മർ, കെ.ജെ. ജോയ് തുടങ്ങിയവരുടെ സംഗീത സംവിധാനത്തിൽ തൊണ്ണൂറോളം ചിത്രങ്ങളിൽ പാടി. ഹാസ്യഗാനങ്ങളായിരുന്നു കൂടുതലും. മുണ്ടോപ്പാടത്ത് കൊയ്ത്തിന് (ചിത്രം: ഭൂമിയിലെ മാലാഖ), ചക്കരവാക്ക് പറഞ്ഞെന്നെ (ഖദീജ), ദുഃഖിതരേ (ലൗലെറ്റർ), കാലേ നിന്നെ കണ്ടപ്പോൾ (മോഹവും മുക്തിയും), പതിനാലാം ബഹറിൽ (ഇത്തിക്കര പക്കി), ആയില്യംകാവിലെ (നാഗമഠത്ത് തമ്പുരാട്ടി), സംഗതി കൊഴഞ്ഞല്ലോ (വിസ), മലയാറ്റൂർ മലയും കേറി (തോമാശ്ലീഹ) തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 1988ൽ രവീന്ദ്രെൻറ സംഗീതത്തിൽ ‘ഒരു സ്വപ്നംപോലെ’ എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനം പാടിയത്.
സത്യൻ അന്തിക്കാടിെൻറ ആദ്യചിത്രമായ ‘കുറുക്കെൻറ കല്യാണം’, ഫാസിലിെൻറ മറക്കില്ലൊരിക്കലും, തമിഴ് ചിത്രങ്ങളായ അടയാളങ്ങൾ, ഉലാ പോകും നിലാ എന്നിവയുടെ സംഗീത സംവിധാനം സീറോ ബാബുവായിരുന്നു. അഞ്ച് സുന്ദരികള്, മാടത്തരുവി കൊലക്കേസ്, തോമാശ്ലീഹ, കാബൂളിവാല, രണ്ടാംഭാവം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2005ല് കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.