കളമശ്ശേരി: പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ അഗ്രിക്കൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. എ.എം. മൈക്കിൾ (91) നിര്യാതനായി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: തൊടുപുഴ വഴിത്തല കൊച്ചുപറമ്പിൽ കുടുംബാംഗം കൊച്ചുത്രേസ്യ. മക്കൾ: വിജയൻ മൈക്കിൾ (റിട്ട. െഡപ്യൂട്ടി സെക്രട്ടറി, പ്രതിരോധ വകുപ്പ്), ഉദയൻ മൈക്കിൾ (ബിസിനസ്, യു.എസ്), ഡോ. വിമല വിനോദ് (ഡെർമറ്റോളജിസ്റ്റ്, ദുബൈ). മരുമക്കൾ: ജാൻസി വിജയൻ (എൻജിനീയർ), ഫെതർ, ഡോ. വിനോദ് തോമസ് (ന്യൂറോളജിസ്റ്റ്, ദുബൈ). ജലവിഭവ വികസന മാനേജ്മെൻറ് മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായിരുന്നു. രാജസ്ഥാൻ അഗ്രികൾചറൽ യൂനിവേഴ്സിറ്റി, പഞ്ചാബ് അഗ്രികൾചറൽ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ സീനിയർ ഫാക്കൽറ്റിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒട്ടേറെ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ലോകബാങ്ക്, കോമൺവെൽത്ത് സെക്രേട്ടറിയറ്റ്, എഫ്.എ.ഒ, യു.എൻ.ഡി.പി, ഡബ്ല്യു.എ.പി.സി.ഒ.എസ് എന്നിവയുടെ കൺസൾട്ടൻറായി പ്രവർത്തിച്ചിട്ടുള്ള മൈക്കിൾ കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി ഗവേഷണഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച വൈകീട്ട് ഇടപ്പള്ളി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.