തലശ്ശേരി: തലശ്ശേരി നഗരസഭ മുൻ ചെയർമാനും തലശ്ശേരി ബാറിലെ സീനിയർ അഭിഭാഷകനുമായിരുന്ന മഞ്ഞോടി വാത്സല്യത്തിൽ കെ. ഗോപാലകൃഷ്ണൻ (85) നിര്യാതനായി. തലശ്ശേരി സഹകരണ ആശുപത്രി മുൻ പ്രസിഡന്റായിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി മെംബറും ജില്ല ട്രഷററുമായിരുന്നു. പിന്നീട് സി.പി.എമ്മിലേക്ക് മാറി. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ, കൊട്ടിയൂർ ക്ഷേത്രം മാനേജിങ് ട്രസ്റ്റി, തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം മാനേജിങ് ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 15 വർഷം തലശ്ശേരി നഗരസഭാംഗമായിരുന്നു. നഗരസഭ സ്ഥിരം സമിതി ചെയർമാൻ, വൈസ് ചെയർമാൻ എന്നിങ്ങനെയും പ്രവർത്തിച്ചു. തലശ്ശേരി താലൂക്ക് ലൈബ്രറി അതോറിറ്റി ചെയർമാൻ, തലശ്ശേരി താലൂക്ക് ലാൻഡ് മോട്ട്ഗേജ് ബാങ്ക് ചെയർമാൻ, തലശ്ശേരി ഗിൽഡ് ഓഫ് സർവിസ് ചെയർമാൻ, കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഹോസ്പിറ്റൽ ഫെഡറേഷൻ ചെയർമാൻ, കേരള സ്റ്റേറ്റ് ബാസ്കറ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്, ജില്ല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മദ്രാസ് ലോ കോളജിൽ നിന്നാണ് അഭിഭാഷക ബിരുദം നേടിയത്. പരേതരായ സി.ടി. രാമൻ നമ്പ്യാരുടെയും കാടാൻകോട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്.ഭാര്യ: വേങ്ങയിൽ വത്സലകുമാരി. മക്കൾ: വി. രാംമോഹൻ (ഡെപ്യൂട്ടി ജനറൽ മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ), വി. രാകേഷ് (ചീഫ് ഓപറേറ്റിങ് ഓഫിസർ പി.എൻ.ബി പരിബാസ് ബാങ്ക് ലണ്ടൻ). മരുമക്കൾ: കെ.ടി. രൂപ, സോണി. സഹോദരങ്ങൾ: പരേതരായ കെ. മോഹനൻ നമ്പ്യാർ, മാധവിയമ്മ, അഡ്വ. കെ. ബാലകൃഷ്ണൻ, കെ. ഉണ്ണികൃഷ്ണൻ, കെ. രാമകൃഷ്ണൻ, കെ. ഹരിരാമകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.